Psalms 22

ദാവീദിന്റെ ഒരു സങ്കീർത്തനം.

1എന്റെ ദൈവമേ, എന്റെ ദൈവമേ, അവിടന്ന് എന്നെ ഉപേക്ഷിച്ചുകളഞ്ഞതെന്ത്?
എന്നെ രക്ഷിക്കുന്നതിൽനിന്നും
എന്റെ വിലാപവചസ്സുകളിൽനിന്നും വിദൂരസ്ഥനായിരിക്കുന്നതും എന്ത്?
2എന്റെ ദൈവമേ, പകലിൽ ഞാൻ നിലവിളിക്കുന്നു, എന്നാൽ അവിടന്ന് ഉത്തരമരുളുന്നില്ല,
രാത്രിയിലും ഞാൻ കേഴുന്നു, എന്നാൽ എനിക്ക് ആശ്വാസം ലഭിക്കുന്നതുമില്ല.

3ഇസ്രായേലിന്റെ സ്തുതികളിൽ സിംഹാസനസ്ഥനായിരിക്കുന്ന
അവിടന്ന് പരിശുദ്ധനാണല്ലോ!
4ഞങ്ങളുടെ പൂർവികർ അങ്ങയിൽ വിശ്വാസം അർപ്പിച്ചു;
അവർ ആശ്രയിക്കുകയും അങ്ങ് അവരെ വിടുവിക്കുകയും ചെയ്തു.
5അവർ അങ്ങയോട് നിലവിളിച്ചു; അങ്ങ് അവരെ രക്ഷിച്ചു;
അവർ അങ്ങയിൽ ആശ്രയിച്ചു, ലജ്ജിതരായതുമില്ല.

6എന്നാൽ ഞാൻ ഒരു മനുഷ്യനല്ല, ഒരു പുഴുവത്രേ.
മനുഷ്യരുടെ പരിഹാസവും ജനത്താൽ നിന്ദിതനുംതന്നെ.
7എന്നെ കാണുന്നവരെല്ലാം എന്നെ പരിഹസിക്കുന്നു;
അവരെന്നെ അവജ്ഞയോടെ നോക്കുന്നു, തലകുലുക്കി പരിഹസിക്കുന്നു.
8“ഇദ്ദേഹം യഹോവയിൽ ആശ്രയിക്കുന്നു,” അവർ പറയുന്നു,
“യഹോവതന്നെ അയാളെ മോചിപ്പിക്കട്ടെ.
യഹോവ അദ്ദേഹത്തിൽ പ്രസാദിക്കുന്നെങ്കിൽ
അവിടന്നുതന്നെ അദ്ദേഹത്തെ വിടുവിക്കട്ടെ.”

9അവിടന്നാണല്ലോ എന്നെ എന്റെ അമ്മയുടെ ഉദരത്തിൽനിന്നു പുറത്തുകൊണ്ടുവന്നത്;
എന്റെ അമ്മയുടെ മുലകുടിക്കുംകാലംമുതലേ എന്നെ സുരക്ഷിതനായി കാത്തതും അങ്ങാണല്ലോ.
10എന്റെ അമ്മയുടെ ഉദരത്തിലായിരുന്നപ്പോൾത്തന്നെ ഞാൻ തിരുക്കരങ്ങളിൽ സമർപ്പിക്കപ്പെട്ടു;
എന്റെ അമ്മയുടെ ഗർഭപാത്രംമുതൽ അവിടന്നാണ് എന്റെ ദൈവം.

11കഷ്ടം അടുത്തിരിക്കുകയാലും
സഹായിക്കാൻ ആരും ഇല്ലാതിരിക്കയാലും
എന്നിൽനിന്ന് അകന്നിരിക്കരുതേ.

12അനേകം കാളകൾ എന്നെ വളഞ്ഞു;
ബാശാനിലെ ശക്തിയുള്ള കാളക്കൂറ്റന്മാർ എന്നെ വലയംചെയ്തിരിക്കുന്നു.
13ഗർജിക്കുന്ന സിംഹം ഇരയെ കടിച്ചുകീറുന്നതുപോലെ
അവരുടെ വായ് എനിക്കെതിരേ പിളർക്കുന്നു.
14ഞാൻ വെള്ളംപോലെ തൂകിപ്പോകുന്നു,
എന്റെ അസ്ഥികളെല്ലാം ബന്ധംവിട്ടിരിക്കുന്നു.
എന്റെ ഹൃദയം മെഴുകുപോലെയായി,
എന്റെയുള്ളിൽ ഉരുകിയിരിക്കുന്നു.
15എന്റെ ശക്തി മൺപാത്രക്കഷണംപോലെ ഉണങ്ങിയിരിക്കുന്നു
എന്റെ നാവ് അണ്ണാക്കിനോട് ഒട്ടിയിരിക്കുന്നു
അവിടന്ന് എന്നെ മരണത്തിന്റെ പൊടിയിൽ ഇട്ടുകളഞ്ഞിരിക്കുന്നു.

16നായ്ക്കൾ എന്നെ വളഞ്ഞിരിക്കുന്നു,
ഒരുകൂട്ടം ദുഷ്ടജനങ്ങൾ എന്നെ വലയംചെയ്തിരിക്കുന്നു;
അവർ
ചി.കൈ.പ്ര. ഒരു സിംഹം ചെയ്യുന്നതുപോലെ അവർ
എന്റെ കൈകളും പാദങ്ങളും കുത്തിത്തുളച്ചിരിക്കുന്നു.
17എന്റെ അസ്ഥികളെല്ലാം എനിക്ക് എണ്ണാം
അവർ എന്നെ പരിഹാസപൂർവം തുറിച്ചുനോക്കുന്നു.
18എന്റെ വസ്ത്രം അവർ പകുത്തെടുക്കുന്നു
എന്റെ പുറങ്കുപ്പായത്തിനായവർ നറുക്കിടുന്നു.

19എന്നാൽ യഹോവേ, അവിടന്ന് അകന്നിരിക്കരുതേ.
അവിടന്നാണ് എന്റെ ശക്തി; എന്നെ സഹായിക്കാൻ വേഗം വരണമേ.
20വാളിൽനിന്ന് എന്നെ രക്ഷിക്കണമേ;
ഈ നായ്ക്കളുടെ പിടിയിൽനിന്ന് എന്റെ വിലപ്പെട്ട ജീവനെയും!
21സിംഹങ്ങളുടെ വായിൽനിന്നും എന്നെ മോചിപ്പിക്കണമേ;
കാട്ടുകാളകളുടെ കൊമ്പുകൾക്കിടയിൽനിന്ന് എന്നെ രക്ഷിക്കണമേ.
അഥവാ, എനിക്ക് ഉത്തരമരുളണമേ.


22അവിടത്തെ നാമം ഞാൻ എന്റെ സഹോദരങ്ങളോടു കീർത്തിക്കും;
സഭയുടെമുമ്പാകെ ഞാൻ അങ്ങയെ സ്തുതിക്കും.
23യഹോവയെ ഭയപ്പെടുന്നവരേ, യഹോവയെ സ്തുതിക്കുക!
യാക്കോബിന്റെ പിൻഗാമികളായ സകലരുമേ, അവിടത്തെ ആദരിക്കുക!
സകല ഇസ്രായേല്യസന്തതികളുമേ, അവിടത്തെ വണങ്ങുക!
24കാരണം പീഡിതരുടെ കഷ്ടത
അവിടന്ന് അവഗണിക്കുകയോ വെറുക്കുകയോ ചെയ്തില്ല;
തിരുമുഖം അവർക്കു മറയ്ക്കുകയോ ചെയ്തില്ല
എന്നാൽ സഹായത്തിനായുള്ള അവരുടെ നിലവിളി കേൾക്കുകയും ചെയ്തിരിക്കുന്നു.

25മഹാസഭയിൽ എന്റെ പ്രശംസാവിഷയം അങ്ങല്ലോ;
അങ്ങയെ ആദരിക്കുന്നവരുടെമുമ്പാകെ ഞാൻ എന്റെ നേർച്ചകൾ കഴിക്കും.
26ദരിദ്രർ ഭക്ഷിച്ചു തൃപ്തരാകും
യഹോവയെ അന്വേഷിക്കുന്നവർ അവിടത്തെ സ്തുതിക്കും.
അവരുടെ ഹൃദയം എന്നേക്കും സന്തുഷ്ടമായിരിക്കട്ടെ!

27ഭൂമിയുടെ അതിരുകളെല്ലാം
യഹോവയെ ഓർത്ത് തിരുസന്നിധിയിലേക്കു തിരിയും,
രാഷ്ട്രങ്ങളിലെ കുടുംബങ്ങളെല്ലാം
തിരുമുമ്പിൽ സാഷ്ടാംഗം പ്രണമിക്കും,
28ആധിപത്യം യഹോവയ്ക്കുള്ളത്
അവിടന്ന് സകലരാഷ്ട്രങ്ങളിലും വാഴുന്നു.

29ഭൂമിയിലെ സകലസമ്പന്നരും ഭക്ഷിച്ച് ആരാധിക്കട്ടെ
പൊടിയിലേക്കിറങ്ങുന്നവർ അവിടത്തെ മുമ്പിൽ മുട്ടുമടക്കും—
സ്വന്തം ജീവൻ നിലനിർത്താൻ കഴിയാത്തവർതന്നെ.
30ഒരു സന്തതി അവിടത്തെ സേവിക്കും
ഭാവിതലമുറകളോട് കർത്താവിനെപ്പറ്റി വർണിക്കും.
31അവിടന്ന് നിവർത്തിച്ചിരിക്കുന്നു!
എന്ന് ഇനിയും ജനിക്കാനിരിക്കുന്ന തലമുറയോട്,
അവർ അവിടത്തെ നീതി വിളംബരംചെയ്യും.
Copyright information for MalMCV